ജുബൈലില്‍ നിര്യാതനായ ഹുസൈന്റെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിച്ച്‌ ഖബറടക്കും

ദമാം: ജുബൈലില്‍ അപകടത്തില്‍ മരിച്ച മലപ്പുറം ചെറുകാവ്‌ മുണ്ടംകുഴി ഇമ്പിച്ചിബാവയുടെ മകന്‍ അടക്കാട്ടില്‍ ഹുസൈന്റെ (31) മൃതദേഹം ഇന്ന്‌ നാട്ടിലെത്തിച്ച്‌ ഖബറടക്കും. ഒക്‌ടോബര്‍ മൂന്നിന്‌ ശനിയാഴ്‌ച ഉച്ചക്കാണ്‌ ട്രക്കിനും മതിലിനുമിടയില്‍ കുടുങ്ങി ഹുസൈന്‍ മരിച്ചത്‌. ഇന്നലെ അസര്‍ നമസ്‌കാരത്തിന്‌ ശേഷം ദമാം മെഡിക്കല്‍ കോംപ്ലക്‌സിലെ മസ്‌ജിദില്‍ നടന്ന മയ്യിത്ത്‌ നമസ്‌കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു ദമാമില്‍ നിന്നും എമിറേറ്റ്‌സ്‌ വിമാനത്തില്‍ ഇന്ന്‌ രാവിലെ എട്ട്‌ മണിയോടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്ന്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ കെ.എം.സി.സി. വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കബീര്‍ കൊണ്ടോട്ടി പറഞ്ഞു. ബന്ധുക്കളായ വീരാന്‍കുട്ടി എന്ന ബാവ വെളിമുക്ക്‌ (അല്‍ ബാഹ), ഇ.കെ. ബഷീര്‍ (ഖുറയാത്ത്‌) എന്നിവരും ഇതേ വിമാനത്തില്‍ നാട്ടിലെത്തുന്നുണ്ട്‌.
രണ്ട്‌ വര്‍ഷം മുമ്പ്‌ സൗദിയിലെത്തിയ ഹുസൈന്‍ അല്‍ ഖുവൈലിദ്‌ കമ്പനിക്ക്‌ കീഴില്‍ ഗാര്‍ബേജുകള്‍ നീക്കം ചെയ്യുന്ന ട്രക്കിന്റെ ഡ്രൈവറായിരുന്നു. സഹോദരന്‍ മുസ്‌തഫ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്‌. ജുബൈല്‍ ടൊയോട്ടക്ക്‌ സമീപം അല്‍ഖൊനൈനി പെട്രോള്‍ സ്റ്റേഷനില്‍ പെട്രോള്‍ സ്റ്റേഷനില്‍ ട്രക്ക്‌ ഹാന്‍ഡ്‌ ബ്രേക്കില്‍ നിര്‍ത്തി പുറത്തിറങ്ങിയ ഹുസൈന്‍ ബോണറ്റ്‌ തുറന്ന്‌ ചില പ്രവൃത്തികളിലായിരുന്നു. ഇതിനിടെ ഹാന്‍ഡ്‌ ബ്രേക്ക്‌ താഴ്‌ന്ന്‌ മുന്നോട്ട്‌ നീങ്ങിയ ട്രക്ക്‌ ഏതാനും മീറ്റര്‍ മാത്രമകലെയുള്ള മതിലില്‍ ഹുസൈനെ ചേര്‍ത്തിടിച്ചു. ഇരുപത്‌ മിനിട്ടോളം കഴിഞ്ഞ്‌ ആംബുലന്‍സ്‌ എത്തിയാണ്‌ ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തി
ചെറിയ കുഞ്ഞിനെ നേരില്‍ കണ്ടിട്ടില്ലാത്ത ഹുസൈന്‍ അടുത്ത ജനവരിയില്‍ നാട്ടിലേക്ക്‌ അവധിക്ക്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
പരേതയായ ബീഫാത്തിമയാണ്‌ മാതാവ്‌. ഭാര്യ: സജ്‌ന. (പറമ്പില്‍ ബസാര്‍). മക്കള്‍: ദാനിഷ്‌ (5 വയസ്‌), ഫാത്തിമ (ഒന്നര വയസ്‌). മുസ്‌തഫ, ജമീല, നഫീസ എന്നിവര്‍ സഹോദരങ്ങളാണ്‌.