നാരിയക്കടുത്ത്‌ വാഹനാപകടം; മലയാളി എഞ്ചീനിയര്‍ മരിച്ചു

ദമാം: ജുബൈല്‍ - ഖഫ്‌ജി റോഡില്‍ നാരിയക്ക്‌ സമീപം പിക്കപ്പ്‌ ടയര്‍ പൊട്ടി മറിഞ്ഞ്‌ മലയാളി എഞ്ചിനീയര്‍ നിര്യാതനായി. എറണാകുളം കോതമംഗലം നെല്ലിക്കുഴി തെക്കുംതാഴെ പരീതിന്റെ മകന്‍ അനീസ്‌ പരീത്‌ (27)ആണ്‌ മരിച്ചത്‌.
ഇന്നലെ പുലര്‍ച്ചെ ആറ്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌.
ഭാര്യ ഷഫീനയും എട്ട്‌ മാസം മാത്രം പ്രായമുള്ള മകള്‍ സോഹയുമടങ്ങുന്ന കുടുംബം നാരിയയിലാണ്‌ താമസം. കദീജയാണ്‌ മാതാവ്‌. ഒരു സഹോദരിയുണ്ട്‌.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്‌ സാദ്‌ ഗ്രൂപ്പിന്‌ കീഴില്‍ അനീസ്‌ ജോലിക്കെത്തിയത്‌. മാദൈന്‍ പ്രൊജക്‌ടില്‍ ക്യു.സി. എഞ്ചിനിയറായിരുന്ന അനീസ്‌ സഹപ്രവര്‍ത്തകരോടൊപ്പം ജോലിസ്ഥലത്തേക്ക്‌ പോകുന്നതിനിടയിലാണ്‌ അപകടം. ടയര്‍ പൊട്ടിയ പിക്കപ്പ്‌ വാന്‍ പല തവണ മറിയുകയായിരുന്നു. അധികം വൈകാതെ നാരിയ ആശുപത്രിയിലെത്തുമ്പോഴേക്കും അനീസ്‌ മരിച്ചിരുന്നതായാണ്‌ രേഖ. വാഹനം ഓടിച്ചിരുന്ന എഞ്ചിനീയര്‍ അരുണ്‍. പിന്‍സീറ്റില്‍ യാത്ര ചെയ്‌തിരുന്ന ഈജിപ്‌തുകാരന്‍ അലി എന്നിവര്‍ക്കും പരിക്കുണ്ട്‌.
അപകടവിവരമറിഞ്ഞ്‌ അല്‍കോബാറില്‍ നിന്നും അല്‍ഹസയില്‍ നിന്നും സുഹൃത്തുക്കളും നാട്ടുകാരും നാരിയയിലെത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നത്‌ സംബന്ധമായ നടപടിക്രമങ്ങള്‍ക്ക്‌ യു.എ.ഇയിലുള്ള ഭാര്യാസഹോദരന്‍ ഇന്ന്‌ എത്തുമെന്ന്‌ വിവരം ലഭിച്ചു.