ജുബൈല്‍ ഹൈവേയില്‍ വാഹനാപകടം കോഴിക്കോട്‌ സ്വദേശി നിര്യാതനായി

ദമാം: ജുബൈല്‍ ഹൈവേയില്‍ ഇന്നലെ ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട്‌ സ്വദേശി നിര്യാതനായി. വിഞ്ച്‌ ഡ്രൈവറായ കോഴിക്കോട്‌ മാങ്കാവ്‌ ആഴ്‌ചവട്ടം അബൂബക്കറിന്റെ മകന്‍ മുഹമ്മദ്‌ ഷാഫി (45) എന്ന ബാബുവാണ്‌ മരിച്ചത്‌. പതിനാറ്‌ വര്‌ഷമായി ജുബൈലിലുള്ള ഷാഫി ഏഴ്‌ വര്‍ഷമായി വിഞ്ച്‌ ഡ്രൈവറായിരുന്നു.
ഉമ്മ: സുബൈദ. ഭാര്യ:ഷര്‍ലി. ഷാനിയ ഫാതിമ (11), ഇന്‍ഷ (3) എന്നിവര്‍ മക്കളാണ്‌. സഹോദരന്‍ മുനീര്‍ ദമാമിലുണ്ട്‌.
ഇന്നലെ ഉച്ചക്ക്‌ പതിനൊന്നര മണിയോടെ ദമാം കാര്‍ ഷോറൂം മേഖലക്ക്‌ സമീപമാണ്‌ അപകടമുണ്ടായത്‌. ജുബൈലില്‍ നിന്നും ദമാമിലേക്ക്‌ ഫോര്‍ക്ക്‌ ലിഫ്‌റ്റുമായി ദമാമിലേക്ക്‌ ഷാഫി ഓടിച്ച വിഞ്ചിന്‌ പിറകില്‍ ബംഗ്ലാദേശി ഓടിച്ച ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നുവെന്നാണ്‌ ലഭിച്ച വിവരം. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ക്ക്‌ ലിഫ്‌റ്റ്‌ വിഞ്ചിന്റെ കാബിനിലേക്ക്‌ മറിഞ്ഞതാണ്‌ ഷാഫിയുടെ മരണത്തിന്‌ കാരണമായതെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്‌.
വീട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്‌ചയാണ്‌ താമസം ആരംഭിച്ചത്‌. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രയാസം കാരണം മൂന്ന്‌ വര്‍ഷമായി ഷാഫി നാട്ടില്‍ പോയിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ കുടുംബം ആവശ്യപ്പെട്ടതായി വിവരം ലഭിച്ചു.