ഖത്തര്‍ വിസയിലെത്തി സൗദി
മരുഭൂമിയില്‍!! നാട്ടിലേക്ക് മടങ്ങാനാവാതെ റസല്‍ തര്‍ഹീലില്‍
തന്നെ
ദമാം: സൗദി മരുഭൂമിയിലെ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി
യുവാവ് ദമാം തര്‍ഹീലില്‍ ഒരു മാസം പിന്നിടുന്നു. ഖത്തറില്‍ ഡ്രൈവര്‍ വിസയിലെത്തിയ
വയനാട് നാലാം മൈല്‍ ഉപ്പലക്കണ്ടി മാന്നാംകണ്ടി റസല്‍ (25) മരുഭൂമിയില്‍
സ്‌പോണ്‍സറുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ജവാസാത്ത് അധികൃതരുടെ
പിടിയിലായതായി മലയാളം ന്യൂസ് (നവമ്പര്‍ 17) വാര്‍ത്ത നല്‍കിയിരുന്നു. റസലിന്
യാത്രാരേഖയായി ഔട്ട്‌പാസ് എന്നറിയപ്പെടുന്ന ഇ.സി.റിയാദ് ഇന്ത്യന്‍ എംബസി
അധികൃതര്‍ ഏതാനും ദിവസം മുമ്പ് തര്‍ഹീല്‍ അധികൃതര്‍ക്ക് കൈമാറി. ഈ രേഖയില്‍
എക്‌സിറ്റ് ലഭിക്കുന്നതോടെ റസലിന് നാട്ടിലേക്ക് മടങ്ങാനാകും. എന്നാല്‍ സന്ദര്‍ശക
വിസയായതിനാല്‍ ശക്തമായ ഔദ്യോഗിക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ക്ക് സമയം പിടിക്കും.
ഖത്തറില്‍ ഡ്രൈവര്‍ വിസയിലെത്തിയ റസല്‍
(25) സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്‌ക്കാന്‍ നിര്‍ബന്ധിതനായി
പീഡിപ്പിക്കപ്പെടുന്നുവെന്ന് മലയാളം ന്യൂസ് (ഒക്‌ടോബര്‍ 19) വാര്‍ത്ത
നല്‍കിയിരുന്നു. നാരിയക്ക് സമീപം നസ്സയില്‍ നിന്ന് രക്ഷപ്പെട്ട് ദമാമിലേക്ക്
വരുന്നതിനിടെ ഹൈവേയിലെ പോലീസ് പരിശോധനയില്‍ പിടിയിലായ റസ്സലിനെ ദഹ്‌റാന്‍ പോലീസ്
സ്റ്റേഷനിലെത്തിച്ച് തര്‍ഹീലിലേക്ക് മാറ്റിയിരുന്നു.
ഹുസൈന്‍ - സാറ
ദമ്പതികളുടെ മകനായ റസല്‍ അവിവാഹിതനാണ്. നാട്ടില്‍ ഡ്രൈവറായിരുന്നു. നാല്
വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്‌തു. രണ്ട് വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോയ ശേഷം
തിരിച്ചെത്തി ഒന്നര വര്‍ഷമായി. പുറത്ത് ജോലിയെടുക്കാനുള്ള രേഖ ഏജന്റ്
നല്‍കിയിരുന്നു. നാല് മാസം ജോലിയില്ലാതെ കഴിഞ്ഞു. ഈ കാലത്തൊന്നും സ്‌പോണ്‍സറെ
കണ്ടിരുന്നില്ല. 5000 റിയാല്‍ നല്‍കി റിലീസ് പേപ്പര്‍ വാങ്ങിയിരുന്നുവെങ്കിലും വിസ
മാറ്റാനായില്ല. സ്‌പോണ്‍സറില്‍ നിന്നും മറ്റൊരു റിലീസ് പേപ്പര്‍ ഏജന്റിനോട്
ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സ്‌പോണ്‍സര്‍ക്ക് നേരില്‍ കാണണമെന്ന് ഏജന്റ്
അറിയിച്ചത്. വീട്ടില്‍ തന്റെ ഉമ്മാക്ക് സുഖമില്ലാത്തതിനാല്‍ രണ്ടാഴ്‌ച
സഹായത്തിന് നില്‍ക്കണമെന്ന് തെറ്റുധരിപ്പിച്ചാണ് സ്‌പോണ്‍സര്‍ തന്നെ
സൗദിയിലേക്ക് കൊണ്ടുവന്നതെന്ന് റസ്സല്‍ മലയാളം ന്യൂസിനോട്
വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞ് നാട്ടില്‍ പോയി വരാന്‍ റീഎന്‍ട്രി
തരാമെന്നും പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിച്ച റസലിന്റെ പാസ്‌പോര്‍ട്ടും ബതാഖയും
വാങ്ങിവെച്ച സ്‌പോണ്‍സര്‍ അടുത്ത ദിവസം എത്തിച്ചത് സൗദി മരുഭൂമിയിലാണ്. അറുപത്
ഒട്ടകങ്ങളെ മേയ്‌ക്കലായിരുന്നു ജോലി. ഭക്ഷണമില്ലാതെ അവശനായതിനൊപ്പം മര്‍ദനവും
സഹിക്കേണ്ടി വന്നു.
വിസിറ്റിംഗ് വിസയിലാണ് റസലിനെ സൗദിയിലേക്ക്
കൊണ്ടുവന്നത്. ഈ വിസയുടെ കാലാവധി നവമ്പര്‍ 13ന് തീരുന്നതിന് മുമ്പ് ഖത്തറില്‍
തിരിച്ചെത്തിക്കുന്നതിന് ദോഹയിലും റിയാദിലും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട്
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ശ്രമം നടത്തിയിരുന്നു. ഈ വിവരം ബോധ്യപ്പെട്ടതോടെ റസലിനെ
ഖത്തറില്‍ തിരിച്ചെത്തിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തി മര്‍ദിക്കുച്ചു. ജീവന്
ഭീഷണിയുയര്‍ന്നതോടെയാണ് റസല്‍ രക്ഷപ്പെടാന്‍ വഴി നോക്കിയത്.
ഇന്ത്യന്‍ എംബസി
നല്‍കിയ തിരിച്ചറിയില്‍ രേഖ കൈവശമുണ്ടായിരുന്നുവെങ്കിലും പരിശോധനാ ഉദ്യോഗസ്ഥര്‍
റസലിനെ നവമ്പര്‍ 15ന് രാത്രി കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ എംബസി അധികാരപത്രം
നല്‍കിയ ഫ്രറ്റേണിറ്റി ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി യാസര്‍ അറഫാത്ത്
ദഹ്‌റാന്‍ പോലീസ് മേധാവിയെ കണ്ടിരുന്നു. സൗദിയില്‍ എത്തിയതുമായി ബന്ധപ്പെട്ട
രേഖകള്‍ കൈവശമില്ലാത്തതിനാല്‍ നിയമപരമായി ഡിപോര്‍ട്ടേഷന്‍ അധികൃതര്‍ക്ക്
കൈമാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ടും
ഇഖാമയും കൈവശമില്ലാത്ത റസലിന് പ്രത്യേക സാഹചര്യത്തില്‍ എംബസി നല്‍കിയ ഔദ്യോഗിക
തിരിച്ചറിയല്‍ രേഖ അവഗണിച്ച് തടവിലാക്കിയതായി എംബസി സൗദി സൗദി വിദേശകാര്യ
മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. റസലിനെക്കുറിച്ച് അന്വേഷിച്ച്
റിയാദ് എംബസി അധികൃതര്‍ ബന്ധപ്പെടുന്നതായി ഫോറം മീഡിയ കണ്‍വീനര്‍ നമീര്‍ ചെറുവാടി
പറഞ്ഞു.
ഖത്തര്‍ വിസയില്‍ ജോലിക്കെത്തിയ റസലിനെ സന്ദര്‍ശക വിസയില്‍ സൗദി
മരുഭൂമിയിലെത്തിച്ച് പീഡിപ്പിക്കുന്നതായി ദോഹയിലെ ഇന്ത്യന്‍ എംബസി ഖത്തര്‍ വിദേശ
കാര്യ മന്ത്രാലയത്തിന് വിവരം നല്‍കിയിരുന്നു. രണ്ട് മാസം പിന്നിടുമ്പോഴും
പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് എംബസി അധികൃതര് അറിയിച്ചതായി ഖത്തര്‍
ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി അഹമ്മദ് കുട്ടി പറഞ്ഞു.