നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രവാസി നിര്യാതനായി

അല്‍ഹസ: നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി നിര്യാതനായി. ഇന്നലെ രാവിലെ പത്ത്‌ മണിയോടെ തിരുവനന്തപുരം, കല്ലമ്പലം, മുട്ടുന്‍വിള, വട്ടേക്കോണം ഷാ മന്‍സിലില്‍ നാസുമുദ്ദീന്‍ () സ്വകാര്യ ആശുപത്രിയിലാണ്‌ മരിച്ചത്‌. ഖബറടക്കം ഇന്ന്‌ ഉച്ചയോടെ നാവായിക്കുലം വെള്ളൂര്‍ക്കോണം ജുമാ മസ്‌ജിദില്‍ നടക്കും.
ഭാര്യ: നൗഫിറാ ബീവി. മൂന്ന്‌ മക്കള്‍. മുഹമ്മദ്‌ ഷാ (14), ഇര്‍ഫാന (9), മുനീറ (6). സഹോദരന്‍ ഫസല്‍ ദമാം സൈഹാത്തിലുണ്ട്‌.
ഇരുപത്തിയഞ്ചിലേറെ വര്‍ഷമായി അല്‍ഹസയിലെ മുബാറസില്‍ ഡ്രൈവറായിരുന്ന നാസുമുദ്ദീന്‍ സ്വദേശികള്‍ക്കും, ഏറെ പ്രിയങ്കരനായിരുന്നു. പിതാവ്‌ ഒരു മാസം മുമ്പ്‌ മരണപ്പെട്ടതിനെത്തുടര്‍ന്നാണ്‌ നാട്ടിലേക്ക്‌ പോയത്‌. കരള്‍ സംബന്ധമായ അസുഖം മൂലം അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു. കല്ലമ്പലം അറഫ ഹോസ്‌പിറ്റലില്‍ വെച്ചായിരുന്നു മരണം. രണ്ട്‌ വര്‍ഷം മുമ്പ്‌ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. അതിന്റെ പ്രത്യാഘാതമായാണ്‌ കരളിന്‌ അസുഖം ബാധിച്ചത്‌.
നവോദയ മുബാറസ്‌ യൂനിറ്റ്‌ സജീവ അംഗമായിരുന്ന നാസുമുദ്ദീന്‌ ചികിത്സാ സഹായധനം സമാഹരിച്ച്‌ നല്‍കിയിരുന്നു. നവോദയ നേതാക്കളായ ആര്‍.എസ്‌. രാജു, അജയന്‍ എന്നിവര്‍ ആശുപത്രിയിലെത്തി. സഹായധനം കൈമാറി അല്‍പ്പ സമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.